Sunday, December 16, 2012

ശിക്ഷ

നീ മന്ദം മുട്ടി വിളിച്ചപ്പോളാണ്
എന്‍റെ ഹൃദയത്തിന്‍ വാതായനം തുറന്നത് 
നനു നനുത്ത ഭാഗങ്ങളില്‍ നിനക്ക് 
തണുപ്പ് അസഹ്യമാവുമെന്നു ഭയന്നാണ് 
എന്റെ ഹൃദയത്തില്‍ ഇളം ചൂട് പടര്‍ന്നത് 
ഒരു പൂവും, ഒരു വസന്തം തന്നെയും 
നിനക്കായോരുക്കാന്‍ ഞാനൊരുമ്പെട്ടപ്പോളാണ്
നീ എന്നോട് യാത്രയോതാന്‍ നിന്നത് ...
ഇനി വീണ്ടും എനിക്ക് ഞാനും നിനക്ക് നീയും 
ഒരു വാക്ക് കൊണ്ട്, ഒരു നോക്ക് കൊണ്ട് 
ഒരു കൈ തലോടല്‍ കൊണ്ട് മാറ്റാവുന്ന 
പരിഭവങ്ങളെ തന്നെ നാം വലിച്ചു നീട്ടി,
നമ്മുടെ വിത്തുകളില്‍ വിഷം തളിച്ചത് 
നാം തന്നെയാണ്, അതെ, ഞാനും നീയും,
വിഷം പുരണ്ട മനസുമായി അവന്‍ 
ആദ്യം കൊന്നത് നിന്നെതന്നെയാണ്... 
ചെയ്തു കൂട്ടിയ പാപങ്ങള്‍ക്കുള്ള ശിക്ഷ..!

ഒരു കുഞ്ഞു മരമാകുവോളം വാത്സല്യം-
പകരാനാവില്ലെന്നുള്ളവര്‍ ഇനിയുമിവിടെ 
വിത്തിടാനോ മുളപ്പിക്കാനോ മുതിരരുത്.
നിന്‍റെ വികാരങ്ങളെ ശമിപ്പിക്കാനായി 
പില്ലുകളുണ്ടാവും, എണ്ണകളും ഉറകളും 
ഒരു മാത്രയുടെ സുഖത്തിന്റെ ലഹരി തേടി, 
പിഞ്ചു മക്കളെ കൊന്നൊടുക്കാന്‍ ഇനിയും നീ 
പിശാചുക്കള്‍ക്ക് ജന്മം നല്‍കരുത്...

Tuesday, November 13, 2012

ആത്മാവ്


ആത്മാവുള്ളതിലേക്കായിരുന്നു
ഞാൻ എന്റെ ശ്രദ്ധ തിരിച്ചത്
ജാകരൂഗനായി തേടിത്തിരഞ്ഞപ്പോളാണ്
നേര് വെളിപെട്ടതും..

നേര്..! ചില നേരങ്ങളിലെങ്കിലും
സങ്കല്പമായ് അവശേഷിക്കുന്ന നേര്…
നേരിന് പറയുവാൻ നേരായതൊന്നും
തേട്ടങ്ങളിലുണ്ടായതുമില്ല.

പർണ്ണങ്ങളിൽ, ഫലസുനങ്ങളിൽ
ചില്ലക്കൈകളിൽ, ശിഖരങ്ങളിൽ
കായ്കനികളിൽ, അടിവേരുകളിൽ
ഞാൻ അത്മാവു തേടി..

തേട്ടങ്ങളെ നേട്ടങ്ങളാക്കുവാൻ
പ്രയോഗക്ഷമമായവ കീടങ്ങളും
കീടനാശിനികളും കട്ടെടുത്തിരുന്നു
“അത്മാവ് നഷ്ടപ്പെട്ടവര്…!“

അക്ഷരങ്ങളിൽ വാക്കുകളിൽ
കഥകളിൽ കവിതകളിൽ, ചരിത്രങ്ങളിൽ
ആത്മാവ് നഷ്ടപ്പെട്ടവരുടെ
വിങ്ങുന്ന വിലാപങ്ങൾ മാത്രവും.

നിളകളിൽ പുഴകളിൽ ജലപ്രവാഹങ്ങളിൽ
വഴിത്താരകളിൽ പുൽത്തകിടുകളിൽ
ആത്മാവിനായ് വിലപിക്കുന്ന
മൂളലുകളും, നിലവിളികളും തന്നെ.

എന്നിലേക്കൊന്നെത്തി നോക്കി
എന്നെപ്പോലുള്ളവരിലേക്കും
ഹൃത്തടങ്ങളിലേക്കും പരിചിന്തനങ്ങളിലേക്കും
ആത്മാവൊഴിച്ചെല്ലാം നേടിയവർ

മധ്യരാത്രത്തിൽ മുറിയിലെ വെട്ടം
ജാലകച്ചില്ലിൽ പ്രതിഫലിക്കുമ്പോൾ
അരികത്തു വന്നൊരാത്മാവു ചൊല്ലുന്നു
തേടി നടന്നതിൻ നഗ്ന സത്യം..

“നീ തേടിയലഞ്ഞൊരാത്മാവ് തന്നെ ഞാൻ
ജീവനിൽ കുടി കൊള്ളാൻ നിർവാഹമില്ല
മർത്യന്റെ കൈകളാൽ കളങ്കിതമാകുമീ
ജീവനിലെങ്ങനെ ജീവിച്ചിരിപ്പൂ ഞാൻ…?

Saturday, November 10, 2012

പ്രയാസിയായ പ്രവാസി....!



ഉള്ളിലെവിടെയോ ഒരു നീറ്റല്....

കാതിൽ മുഴങ്ങുന്ന നിലവിളിയുടെ ഉടമസ്ഥനെ വ്യക്തമല്ല.. സൌമ്യയുടെയോ സത്നാമിന്റെയോ...

ഓർമ്മകളെ തിരയുമ്പോൾ ഓടിയെത്തുന്നത് ഇത്തരം അലർച്ചകളാണ്..

വിങ്ങുന്ന മനസിലൊരു പ്രാർഥന നിറയും ദൈവമേ എന്റെ നാട്, എന്റെ വീട് എന്റെ കുടുംബം..!

അന്ധകാരത്തിന്റെ പണിയാളന്മാർക്ക് ഉരയുടെ വിലാസം നോക്കേണ്ടതില്ല....

ചെറുകുടൽ പാളമാക്കി ഒരു തീവണ്ടി തീ തുപ്പുന്നുണ്ട്,

ഉയരെപ്പറക്കുന്ന വിമാനങ്ങൾക്കൊപ്പം മൂളിപ്പറക്കാൻ വെമ്പുന്നു മനസ്...

എവിടെ നിന്നോ അരികത്തൊരു മണൽക്കാറ്റോടിയെത്തുന്നതിൽ നിറയുന്ന വിയർപ്പു ഗന്ധം..

തീ വെയിലിൽ നിണം വിയർപ്പാക്കുന്ന പണിയാളരുടെ ലവണഗന്ധം തന്നെയാവാം..

കണ്ണിലും മൂക്കിലും കയറിയ പൊടിപടലങ്ങളുമായി ആസ്ത്മയെ വെല്ലുവിളിക്കുന്ന മനുഷ്യക്കോലങ്ങളുടെ കണ്ണീരിന്റെ ഉപ്പു ഗന്ധവുമാവാം..

ഗർഭപാത്രത്തിൽമെഴുക്കൊളിപ്പിച്ച് പ്രവാസികളെ മാടി വിളിക്കുന്ന മരുഭൂമി ചിരിക്കുന്നുണ്ട്, കരയുന്നുമുണ്ട്,

അവളുടെ നെടു നിശ്വാസങ്ങൾ വാലസല്യത്തിന്റെ തലോടലും രോഷത്തിന്റെ ജ്വാലയും നിറക്കുന്നുമുണ്ട്..!

ഒരു തളിർക്കാറ്റോടിയെത്താൻ കാത്തിരിക്കുകയാണ് ഞാനുമിവിടെ....!

നാട്ടിലെത്തണം, വീടിന്റെ പിന്നാമ്പുറത്തെ മാവിലെ കണ്ണിമാങ്ങകൾ ഉപ്പ് കൂട്ടി ഒന്ന് കടിക്കണം..

ഇളം പുളിപ്പ് പല്ലുകളിലെത്തുമ്പോൾ കണ്ണൊന്നിറുക്കെ ചിമ്മണം... !

കാത്തിരിപ്പനവസാനം നാടെത്തുമ്പോൾ ചാവാലിക്കൂട്ടങ്ങൾ റാഞ്ചിയായും ഭീകരനായും തുറുങ്കിലേറ്റാതെ വീടണയാൻ കനിയാൻ പ്രാർഥനയോടെ ഇരിക്കുന്നു എന്നും പ്രവാസി...!

Tuesday, October 30, 2012

ഭ്രാന്തന്റെ ആവലാതികള്...


മോഹങ്ങള്‍ കുഴിച്ചു മൂടിയ
കുഴിക്കുള്ളില്‍ വേദനയുടെ
ലാവ തിളച്ചു മറിയുകയാണ്..
അടുപ്പില്‍ തീ പുകയാത്തവന്‍റെ
സ്വപ്നങ്ങള്‍ക്കെന്നും വിധി,
ജീവനോടെ കുഴിച്ചു മൂടപ്പെടാനാണ്

വിഷമജ്വരങ്ങള്‍ പകുത്തെടുത്ത
ജീവിതത്തിന്റെ നല്ല പാതിക്കു
ചിതയോരുക്കാന്‍ മുറ്റത്തെ
കുഞ്ഞു മാവിനിയും വളര്‍ന്നതെയില്ല..

കൊട്ടും പാട്ടും  ശ്രുതിയും താളവും
കര്‍ണ്ണ പടങ്ങള്‍ക്ക് ആസ്വാദ്യവുമല്ല
ആട്ടക്കലാശങ്ങള്‍ക്കവസാനം വീണു
കിട്ടുന്ന ചില്ലറത്തുട്ടുകളില്‍ ക്ലാവ്

ഭഗവാനും ഭഗവതിയും എന്റെ
തുള്ളലുകളുടെ അര്‍ത്ഥമറിഞ്ഞില്ല
വിശപ്പാണ് സത്യം, ദാഹം നീതിയും
ആരാധന വിശപ്പടക്കുന്നവനോടാണ്.

ഊതിക്കൊടുക്കുന്ന ചരടുകള്‍
സത്യത്തിന്‍റെ കനലുരുക്കി തന്നെ.
ചില്ലറത്തുട്ടുകള്‍ വീണ്‌കിട്ടുമെന്ന
സത്യത്തിന്റേതെന്നു മാത്രം...

ചരടുകള്‍ക്കല്ല വിലയിടുന്നത്
എന്റെ  വയറിന്റെ കാളലുകൾക്കാണ്
രണ്ടു രൂപക്കും ആയിരം രൂപക്കും
കിട്ടുന്ന ചരടുകളൊന്നു  തന്നെ .

തെരുവിലെ സാധുവിന്
വിലപേശാന്‍ അര്‍ഹതയില്ല
ചില്ലുമേടയിലെ ആചാര്യന്‍
അവകാശങ്ങള്‍ ലേലമെടുത്തവനും,

മർദ്ധിതന്റെ വാക് കസര്‍ത്തുകളെ-
ത്തുന്നത് വായ്ക്കുള്ളില്‍ നിന്നല്ല,
പിടഞ്ഞു തുള്ളുന്ന നോവുകളുടെ
ശക്തമായ തള്ളലുകളില്‍ നിന്നാണ്.

കീഴാളന്റെ  വാക്കുകള്‍ക്ക്
ഉദാസ്ഥിതന്റെ വാക്കുകളുമായി
പോരുത്തപ്പെടാമെന്നു കരുതിയല്ല
വെറുമൊരു ഏറു മാത്രം...

കൊള്ളേണ്ടത് കൊള്ളേണ്ട പോൽ
കൊണ്ടെങ്കിലെന്നൊരു ചിന്ത..
പാഴ്ചിന്തകൾക്കും ചില നേരങ്ങളിൽ
യാഥാർഥ്യവുമായി പൊരുത്തമാണത്രെ..

ജീവിക്കാനിരിക്കുന്നല്ലോ ഇനിയും
താണ്ടാനിരിക്കുന്ന ദൂരങ്ങളുമേറെ..
സാഗരങ്ങൾ നിരത്തിയെടുക്കണം
കുന്നിക്കരുക്കൾ വാരി വിതറി..

ആകാശത്തൊരു മേട കെട്ടണം
 പൂനിലാവിനും വിരുന്നൊരുക്കണം..
കുഴിച്ചു മൂടപ്പെട്ട മോഹങ്ങൾ വീണ്ടും
ലാവയായ് തിളച്ചു പൊന്തുന്നല്ലോ...!



Sunday, October 21, 2012

വിമാന റാഞ്ചികള്





പൊള്ളുന്ന ചൂടാണ് 
കോച്ചുന്ന കുളിരും 
രണ്ടിലും പിടയുന്ന 
നെഞ്ചിലൊരു നോവും 

മാത്രകള്‍ തിരിച്ചും 
മറിച്ചും കണക്കെടുത്ത് 
കൂടണയും സ്വപ്നം നെയ്യും 
ജീവിതമത്രേ പ്രവാസം..!

അവന് റാഞ്ചാനുള്ളത് 
വിമാനങ്ങളല്ല, 
പിടിച്ചെടുക്കാനുള്ളത് 
ബോംബും മിസൈലുകളുമല്ല.

വിധിയുടെ കരങ്ങള്‍ 
ദൂരെ എറിഞ്ഞ ജീവിതമാണ്

കളഞ്ഞു പോകുന്ന സ്വന്തം ജീവിതം 

അകലെ നിന്നോടിയെത്തുന്നത് 
മോക്ഷം തേടിയാണ്.. 

ഒന്ന് ചിരിക്കാന്‍, 
ഒന്ന് പൊട്ടിക്കരയുവാന്‍ 
പ്രിയരോടോന്നു മിണ്ടുവാന്‍ 
കൊതിയോടെയണയുന്നവര് 

പൊള്ളുന്ന മരുഭൂവില്‍ 
ചുറ്റിക കൊണ്ട് കളിക്കുന്നവര്
വാടര്‍ തെര്‍മോസില്‍ വെള്ളം -
നിറച്ചു ദാഹം തീര്‍ക്കുന്നവര് 

ചൂഷണമാണിവിടെ,
രാവും പകലും കെട്ടിടം 
പണിതു കൂട്ടുവാന്‍ വിധിച്ചവര് 
ഓവര്‍ ടൈമുകളില്‍ ജീവിക്കുന്നവര്

അവരാണധികവും, 
ചില്ലറതുട്ടുകളെ 
കാത്തു വെക്കേണ്ടതുണ്ടവര്‍ക്ക്
ഒരു കരച്ചിലകറ്റുവാന്‍,
ഒരു ചിരി വിടര്‍ത്തുവാന്‍ .

കയ്യിലോതുങ്ങില്ല, ഹേ,
വിമാനങ്ങളും റോക്കറ്റുകളും 
തങ്ങളുടെ കരങ്ങളിലെന്നു 
സ്പഷ്ടമായറിയുന്നവര്.

എന്നിട്ടും..? 

സ്വന്തം നാട്ടില്‍ പാദ
സ്പര്‍ശമേല്‍ക്കും മുന്‍പേ 
മുദ്ര ചാര്‍ത്തണം നിങ്ങള്‍ 
കള്ളനെന്നും റാഞ്ചികളെന്നും..!

Thursday, October 18, 2012

ആധുനിക മനുഷ്യര്‍


ഒന്നിനും നേരം ല്യ...
മിണ്ടാനും നേരം ല്യ
കാണാനും നേരം ല്യ
കേള്‍ക്കാനും നേരം ല്യ
തിന്നാനും നേരം ല്യ
കുടിക്കാനും നേരം ല്യ
നടക്കാനും നേരം ല്യ
നില്‍ക്കാനും നേരം ല്യ
കഴിക്കാനും നേരം ല്യ
കിടക്കാനും നേരം ല്യ
എഴുതാനും നേരം ല്യ
പഠിക്കാനും നേരം ല്യ
ചിരിക്കാനും നേരം ല്യ
കരയാനും നേരം ല്യ
ഒന്നിനും നേരം ല്യ
എന്നാല്‍ ഒട്ടൊരു പണിയൂല്യ

Tuesday, October 16, 2012

വിപ്ലവകാരിയുടെ കത്ത്..



പ്രിയേ...!

ഒരിക്കൽ എന്റെ രക്തത്തിന്റെ ചുവപ്പ് നീ അറിയും...!

അത് ഈറനായ അരുണവർണ്ണം കലർന്നാവുകയില്ല, കറുത്ത ചായം കലർന്ന റോഡിൽ വരണ്ടു തുടങ്ങുന്ന മങ്ങിയ നീലച്ച വർണ്ണത്തിലായിരിക്കാം...!


തീർച്ചയായും നീയറിയുകയില്ല, അത് നിനക്കായി എന്റെ സിരകളിൽ കൊതിയോടെ തുടിച്ചു തുള്ളിയ എന്റെ രക്തമാണെന്ന്,


ശ്രവണ നാളങ്ങളെ തകർക്കുന്ന ബഹളങ്ങൾക്കവസാനം തണുത്തുറഞ്ഞ ഒരു മൌന നിമിഷത്തിൽ ചെഞ്ചായം പൂശിയ ഐസ് കട്ട പോലെ തെരുവോരത്തെവിടെയോ ചിതറിത്തെറിച്ച് അലിയുന്ന, അടിയുന്ന കണക്കെ നീയെന്റെ ഹൃദയവും കാണും..!


ഒരു പക്ഷെ നീ ഒരിക്കലും തിരിച്ചറിയില്ലായിരിക്കാം, അത് നിന്നെ പ്രണയിക്കുകയും മോഹിക്കുകയും ചെയ്ത എന്റെ ഹൃദയമാണെന്ന്..!


എന്റെ കണ്ണുകൾ ചതഞ്ഞരഞ്ഞ ഞാവല്പഴം കണക്കെ വഴിയിൽ നിന്റെ കാലടികൾക്ക് കീഴിൽ വീണ്ടും ചതഞ്ഞരഞ്ഞേക്കാം...!


അപ്പോളും നീയറിയുകയില്ലായിരിക്കാം, നിന്റെ പാദങ്ങൾക്കടിയിൽ നിന്റെ രൂപലാവണ്യം കൊതിയോടെ നോക്കി നിന്ന എന്റെ മിഴികളുടെ പിടച്ചിലുകളുണ്ടെന്ന്...


എന്റെ കരൾ കടിച്ചു വലിക്കുന്ന തെരുവു നായ്ക്കളെ നീ കാണും, തെരുവിൽ കടിപിടി കൂടിയ ഏതോ ജീവിയുടെ കരള് എന്നു കരുതി നിസംഗ ഭാവത്താൽ മുന്നോട്ട് നീങ്ങുമ്പോളും നീയറിയാനിടയില്ല, അത് നിന്റെ ഓരോ വേദനയിലും നീറിപ്പിടഞ്ഞ എന്റെ കരൾ കഷ്ണം തന്നെയെന്ന സത്യം....!


പ്രിയേ...


തിരിച്ചറിയാതെ പോകുന്നുണ്ട് നാം പലതും,


ഏതോ ഒരു തിരശീലയുടെ മറവ് ഇപ്പോളും നമുക്കിടയിലുണ്ട്.


ആ മറവ് ഒരു കുറവായിരിക്കുമ്പോൾ തന്നെയും അത് തന്നെയായിരിക്കാം ഒരു പക്ഷെ താങ്ങാനാവാത്ത വലിയ വേദനകളിൽ നിന്നും എന്നെയും നിന്നെയും ഈ ലോകത്തെ മുഴുവനും രക്ഷിച്ചു പിടിക്കുന്നതും...!


പ്രിയേ...


ഞാൻ പ്രയാണം തുടങ്ങുകയാണ്, കയ്യിലൊരു കൊട്ടുവടിയും ഒരുപിടി വള്ളികളും നാലോലയുമായി,


ഇരുട്ടിന്റെ കൊട്ടാരങ്ങൾ തച്ചു തകർക്കുവാൻ, വെളിച്ചത്തെ കുടിൽ കെട്ടി കാക്കുവാൻ..!


ലക്ഷ്യമെത്തുവോളം വിശ്രമമില്ലാത്തൊരു യാത്ര,


എനിക്ക് വേണ്ടത് നിന്റെ നിമീലിത ലോചനങ്ങളിലെ തിളങ്ങുന്ന മിഴി നീർത്തുള്ളികളല്ല, മനസിലെ അണയാത്ത അഗ്നിയാണ്,


തെരുവിൽ വീണു പിടഞ്ഞവരുടെ രോദനങ്ങളിൽ നിന്നും പകൽ വെട്ടത്തിൽ മാനഭംഗത്തിനിരയായവരുടെ പിടച്ചിലുകളിൽ നിന്നും ജീവിക്കാൻ കേഴുന്നവന്റെ തേങ്ങലുകളിൽ നിന്നും നീയെടുത്തു സൂക്ഷിച്ച് വീര്യം കൂട്ടിയ നിന്റെ മനസിലെ വിപ്ലവ ചിന്തയുടെ വിത്തുകളിൽ നിന്നും ഒരു കൈക്കുമ്പിൾ മാത്രം...!


തിരിച്ചു വരവിനായല്ല, ലക്ഷ്യപ്രാപ്തിക്കായി നീ മനമുരുകി പ്രാർത്ഥിക്കുക...!


പിറക്കാനിരിക്കുന്ന പുതിയ ലോകത്തിൽ എന്റെ പേരെഴുതിച്ചേർക്കപ്പെട്ടേക്കാം, എങ്കിൽ പ്രിയേ തീർച്ചയായും അതിനൊപ്പം നിന്റെ പേരുണ്ടാവും.


ഒരു സുന്ദര ലോകത്തിന്റെ പിറവിക്കായി പ്രിയനെ യാത്രയാക്കിയ ഉത്തമസ്ത്രീകളിലൊന്നായി നിന്റെ നാമം ലോകം വാഴ്ത്തുക തന്നെ ചെയ്യും...


സ്നേഹപൂർവ്വം....!

റയ്നി ഡ്രീംസ്

Monday, October 15, 2012

യാത്ര

എനിക്കൊരു യാത്ര പോകേണ്ടതുണ്ട്... 

ശൈശവത്തിലേക്ക് , ബാല്യത്തിലേക്ക്...

വടവൃക്ഷങ്ങളായ സ്വപ്നങ്ങളില്ലാത്ത താഴ്വരകളിലേക്ക്..

സ്വാര്‍ഥതയും അസൂയയും താന്‍പോരിമയും അലട്ടാത്ത, വിശപ്പും ദാഹവും മാത്രം ശത്രുക്കളായ ഒരു കാലത്തേക്ക്...!

കുഞ്ഞു പുല്കൊടികളായി തളിര്‍ സ്വപ്‌നങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന എന്റെ ഓര്‍മ്മകളുടെ വയല്‍ വരമ്പിലേക്ക്‌....!... ....

അവിടെ എനിക്ക് എന്നെ കാണണം.. 

ബേബി ടീച്ചറെ കാണണം. പ്രിയ മിസിനെ കാണണം..
ഭാസ്കരന്‍ മാഷേ കാണണം, ഹരിദാസ്‌ സാറിനെ കാണണം...

കള്ളപ്പം ചുട്ടു മാടി വിളിച്ചു എന്റെ നെറുകില്‍ വിരലോടിച്ചു സ്നേഹ വാത്സല്യങ്ങള്‍ പകര്‍ന്ന എന്റെ അമ്മാളെ കാണണം...! 

ഓരോ മഴക്കാലത്തും മുറ്റത്ത്‌ വീഴുന്ന ചപ്പിക്കുടിയന്‍ മാങ്ങയും മൂവാണ്ടന്‍ മാങ്ങയും പെറുക്കി വെച്ച് വഴിയിലെ നനഞ്ഞ മണ്ണില്‍ കളിക്കുന്ന ഞങ്ങളുടെ നേര്‍ക്ക്‌ സ്നേഹത്തോടെ നീട്ടുന്ന മാധവിയമ്മയുടെ കരുണയുള്ള കൈകള്‍ കാണണം..

വില്ലാപ്പീസിന്റെ മുന്നിലെ നെല്ലി മരം കാണണം.. നെല്ലി മരത്തില്‍ മരം കുരങ്ങിനെപ്പോള്‍ വലിഞ്ഞു കയറുന്ന എന്നെ കാണണം, കൂട്ടുകാരെ കാണണം.. ഇരു തുടകളിലും വയറിലും നെല്ലിയില്‍ ഉറഞ്ഞ ചുവന്ന തുട്പ്പുകള്‍ കാണണം.

വഴിയിലെ ശവ മഞ്ചം ചുമക്കുന്ന യാത്രകള്‍ കണ്ടു ഭീതിയോടെ മുറിക്കുള്ളില്‍ വിറയോടെ ഇരുന്നു നാമം ജപിക്കണം.. 

ഒക്കെ ഒന്നുകൂടി കണ്ടു, മതി വരുവോളം ആസ്വദിച്ചു തിരിച്ചു വരാനായെങ്കില്....!

അവ്യക്തത

ഒന്നും പറയാനാവുന്നില്ല, ഒന്നും അറിയാന്‍ കഴിയുന്നുമില്ല..

എവിടെയൊക്കെയോ എന്തൊക്കെയോ മറഞ്ഞിരിക്കുന്നു..!


എത്ര ചിന്തിച്ചിട്ടും എന്തെന്നോ ഏതെന്നോ വ്യക്തമാവാത്തത്.


മടുപ്പും വിരക്തിയും വിരസതയും അലസതയും ജനിപ്പിക്കാന്‍ പോന്ന ചില അവ്യക്തതകളുടെ ആകെത്തുകയാണത്രെ ജീവിതം..!

തിരഞ്ഞെടുക്കണം നാം ചിലതെല്ലാം, രൂപഭാവങ്ങളെ മാറ്റിയെടുക്കാന്‍ പോന്നത്...!

നല്ല സൌഹൃദങ്ങള് , ഇരുന്നു സംസാരിക്കാന്‍ പൂര്‍വീകരുടെ സംസാരം ശ്രവിച്ച മരത്തലുകള്, ചിരിക്കാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കുറെ സുന്ദര നിമിഷങ്ങള്, അങ്ങനെ, അങ്ങനെ....

ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്താന്‍ കഴിയണം നമുക്ക്..! നിസാര പ്രശ്നങ്ങളെ അവഗണിക്കാനും...!

Tuesday, September 25, 2012

ക്ഷണം

പ്രിയേ...

ഞാന്‍ കാവലാളാവാം എന്ന വാക്ക് നല്‍കിയത് മരണത്തോളം മാറ്റമില്ലാത്ത നിന്‍റെ ജീവനാണ്..!


ആകാശത്തിന്‍റെ ഏറ്റവും പരിശുദ്ധമായ കോണില്‍ കോടാനു കോടി വര്‍ഷങ്ങള്‍ക്കപ്പുറം സൃഷ്ടിക്കപ്പെടുകയും ആയിരം മാലാഖമാര്‍ സ്വര്‍ണ്ണ താലങ്ങളില്‍ ഭക്തി നിര്‍ഭരം ഭൂമിയിലേക്ക്‌ ആനയിക്കപ്പെടുകയും ചെയ്ത ജീവന്റെ തുടിപ്പിനെ....!

മാറിക്കൊണ്ടിരിക്കുന്ന നിന്‍റെ മേനിയഴകിനല്ല,

എന്നിട്ടും ഇന്നെന്തേ നീ എന്‍റെ വചനങ്ങളെ തെറ്റിദ്ധരിച്ചിരിക്കുന്നു ?

എന്‍റെ സ്നേഹവും ആദരവും വിഷയാസക്തിയില്‍ എന്നെ സ്വയം മറപ്പിക്കുന്ന നിന്‍റെ ശരീരത്തോടായിരുന്നില്ല, പനിനീര്‍ പൂവിതളുകളേക്കാള് മൃദുലമായ നിന്‍റെ മനസിനോടായിരുന്നു.

നിന്‍റെ വശ്യ സൌന്ദര്യം എന്നില്‍ ജനിപ്പിച്ചത് സിരകളുടെ ചൂടടങ്ങും വരെയുള്ള അല്‍പ നേരത്തെ കൌതുകം മാത്രം..!

നിന്‍റെ ശരീരത്തിന്‍റെ വഞ്ചനകളില്‍ വീഴില്ലെന്ന് ആയിരം വട്ടം പറഞ്ഞിട്ടുള്ളതാണ് ഞാന്‍.. .

നിനക്കറിയില്ലേ, നിന്‍റെ ശരീരത്തെ ഞാന്‍ ഒരിക്കലും ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ലെന്ന്?

ചേതനയുള്ള ശരീരത്തെ പോലും അവഗണനയോടെ കണ്ടവനാണ് ഞാന്‍ എന്നറിഞ്ഞിട്ടും ...

എന്തേ, ഇന്ന് നിന്‍റെ ശവ ശരീരത്തിനും കാവലിരിക്കുവാന്‍ എന്നെ നീ ക്ഷണിക്കുന്നു?

Monday, September 24, 2012

തിരിച്ചറിവുകള്

ഓരോ ദിനവും ധാരണകള്‍ മാറ്റേണ്ടതായി വരുന്നു..! 

ഇന്നലെ കൂറ്റന്‍ തേക്ക്‌ മരത്തെ കടപുഴക്കിയ കാറ്റ് തന്നെയാണ് 

ഇന്ന് ഈ പുല്കൊടികളെ തഴുകി മിനുക്കുന്നതും..!

ഇന്നലെ കടുത്ത ചൂടിലെ ആശ്വാസമായ ഈ തണുപ്പ് തന്നെ
ഇന്നെന്‍റെ ശരീരം മരവിപ്പിക്കുന്നത്..!

ഇന്ന് ഈ തണുത്ത കരങ്ങളുടെ അസഹ്യമായ ഞെരിപ്പില്‍ എന്നെ
സഹായിക്കാന്‍ അണഞ്ഞ ഈ ഇളം ചൂട് നാളെ എന്‍റെ സിരകളിലെ രക്തം ഉരുകിയൊലിപ്പിക്കുകയില്ലെന്നാര് കണ്ടു..?

സ്നേഹത്തിന്‍റെ നേര്‍ത്ത തലോടലുകളായി എന്‍റെ വളര്‍ച്ചക്കൊപ്പം നിന്നവര്‍ ഇപ്പോള്‍ തെരുവുകളില്‍ കൊലവിളികളുമായി എന്നെ കാത്തു നില്പാണ്.

വിരോധാഭാസങ്ങളാണ് ഇവിടെ, നിറഞ്ഞു കവിയുന്ന വിരോധാഭാസങ്ങള്...!

തുണ വേണം എന്ന് ഞാന്‍ കരുതുന്നതിനെക്കാള്‍ തുണ വേണം എനിക്കിപ്പോള്.

മുന്നോട്ടുള്ള യാത്രകളില്‍ മറഞ്ഞിരിക്കുന്നവയെ ഒറ്റയായ് നേരിടാനാവുമെന്നു തോന്നുന്നില്ല.

വിതക്കട്ടെ ഞാന്‍.. , ഒരല്പം സ്നേഹത്തിന്‍റെ വിത്തുകള് ഇവിടെ ..! ആപത്തില്‍ ഓടിയെത്താന്‍ ഒരായിരം പേരെ വേണ്ടി വന്നേക്കാം എനിക്ക്...!

കടം കൊടുക്കട്ടെ ഞാന്‍, ദയയും കരുണയും,
നാളെ അത് പലിശ സഹിതം എനിക്ക് തിരിച്ചു വാങ്ങേണ്ടതായി വന്നേക്കാം...!

Saturday, September 22, 2012

ക്ഷമ

ഇന്ന് ഈ പുലരിയുടെ മുഖം ഒന്ന് കറുത്തിട്ടുണ്ടോ? 

അതോ എന്‍റെ കാഴ്ചകള്‍ ഇരുളുന്നുതോ? 


അറിയില്ല, എന്നാലിപ്പോളും എന്‍റെ കാഴ്ചകള്‍ അവ്യക്തം തന്നെ...!


ഞാനും ഈ മരുഭൂമിയും ഇപ്പോള്‍ ഒരുപോലെയാണ് ..!!!

വരള്‍ച്ചയുടെ ദുര്‍ഗന്ധം പേറുന്ന വേനലില്‍ നിന്നും
സുഗന്ധം പൂശിയൊരുങ്ങി വരുന്ന തണുപ്പുകാലത്തിന്റെ
പദസ്വനം കാതോര്‍ത്തിരിക്കയാണത്.

ഹൃത്തടം നനക്കുന്ന നേട്ടങ്ങളുടെ
ഈറന്‍ സ്വപ്നങ്ങളിലും പ്രത്യാശകളിലുമാണ് ഞാനും..!!!!

സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കാന്‍ വൈകുന്നത്
എന്‍റെ മനസ്സില്‍ ഈര്‍ഷ്യതകളുണ്ടാക്കുമ്പോള് എന്‍റെ വാക്കുകള്‍ പൊട്ടിത്തെറികളാവുന്നത് പോലെ ,

കാത്തിരിപ്പുകളില്‍ ക്ഷമകെട്ട്‌ ശക്തമായ പൊടിക്കാറ്റുകള്‍ സൃഷ്ടിക്കുന്ന ഈ മരുഭൂമിയെ നിങ്ങളും കാണുന്നില്ലേ?

ക്ഷമ പഠിപ്പിക്കുകയാവാം കാലം...!!!

കാത്തിരിപ്പിന്‍റെ സുഖം പകരുന്ന കുഞ്ഞു നോവുകള്‍ നല്‍കി
വരാനിരിക്കുന്ന വന്‍ നേട്ടങ്ങളുടെ മൂല്യം അറിയിക്കുകയുമാണത്...!!!

നേര്‍ത്ത ചാറ്റല്‍ മഴയായി, പിന്നെ തകര്‍ത്തു പെയ്യലായി,
ഉരുകുന്ന മനസിനെ തണുപ്പാര്‍ന്ന കരങ്ങള്‍ കൊണ്ട് തഴുകി
തലോടി ഉണര്‍ത്തുവാന്‍ കാത്തിരിപ്പുണ്ടാവാം മഴ സ്വപ്നങ്ങള്...!

Wednesday, September 19, 2012

വേദന

എന്‍റെ  സ്വപ്നങ്ങള്‍ക്ക് ഇന്നലെ രാത്രിയില്‍ കറുത്ത മുഖം മൂടിയായിരുന്നു. 

പുലരുവോളം കാതുകളില്‍ മുഴങ്ങിയ നിലവിളികള്‍ സൌമ്യയുടെയോ സത്നാമിന്‍റെയോ ?


വീര്യം നിറഞ്ഞ മുദ്രാവാക്യങ്ങള്‍ ചെവിയില്‍ വന്നലച്ചത് ഇറോം ശാര്‍മിളയില്‍ നിന്നോ?


അധിനിവേശത്തിന്‍റെ  ഇരകള്‍ രക്തം വാര്‍ന്നു എന്‍റെ  മുന്‍പില്‍ പിടഞ്ഞത് വിയത്നാമില്‍ നിന്നോ? ലിബിയയില്‍ നിന്നോ? സിറിയയില്‍ നിന്നോ? 


പട്ടിണിക്കോലങ്ങള് മിഴികള്‍ക്ക് മുന്‍പില്‍ നിറഞ്ഞാടി 

യത് സോമാലിയയില്‍ നിന്നോ? എതോപ്യയില്‍ നിന്നോ?

ഉത്സവം കണ്ടെഴുന്നേറ്റ കണ്ണുകള്‍ ചുവന്നത് എന്തുകൊണ്ടാവാം?

ചുവക്കാനും കനക്കാനും ഇനിയുമെത്ര കിടക്കുന്നു എന്ന് കാലം..!

എമാര്‍ജിംഗ് കേരള പദ്ദതിയില്‍ നേത്ര ചികിത്സക്ക് നീക്കി വെപ്പുണ്ടോ ആവോ?

=================================

അദൃശ്യനോട് ...

ചൂടൊന്നു കുറഞ്ഞിട്ടില്ലേ ?

മനസിനകത്തെ അല്ല, ജാലക വെളിയിലെ...!


അല്ലെങ്കിലും അകം പഴുക്കുമ്പോള്‍ പുറം തളിര്‍ക്കും പുറം പഴുക്കുമ്പോള്‍ അകവും.. ! 



ചെറിയൊരു മഴയുടെ കോളുണ്ടെന്നോ ?

ഉള്ളു പൊള്ളുന്നതോ, പുറം കിളിര്‍ക്കുന്നതോ ?

മഴക്കോള് പൊട്ടിത്തെറികളുടെതാവാം, പേമാരിയുടെയും...!

മഴക്കാറോ ? എവിടെ ? എവിടെയാണ് നീയത് കാണുന്നത് ?

അന്തരീക്ഷത്തിന്റെ ചാര നിറം കലര്‍ന്ന ശ്യൂന്യതയിലോ?

അതോ ........... ?

നിറഞ്ഞൊഴുകുന്ന എന്‍ മിഴിക്കോണിലെ നേര്‍ത്ത അശ്രുബിന്ദുക്കള്‍ സൂര്യനോടോതുന്ന പരിഭവങ്ങളുടെ പ്രതിധ്വനികളിലോ ?

ഓ.. കാലമേ...! നീ സ്വപ്നങ്ങളുമായി കടന്നു വന്നതാണെന്നോ?

എന്തിന് ?

പ്രത്യാശകളുടെ വിത്തുകള്‍ പാകി നിരാശയുടെ വിത്തുകള്‍ മുളപ്പിക്കാനോ?

അതോ നിരാശയുടെ മുള വന്ന തളിരുകളില്‍ പ്രത്യാശയുടെ എന്ടോ സള്‍ഫാന്‍ തളിക്കാനോ...?

ഇല്ല, എന്നെ നിര്‍ബന്ധിക്കരുത്. ഞാന്‍ കീട നാശിനി കള്‍ക്ക് എതിരാണല്ലോ..





========================================================================








മാറ്റം.

പമ്പര വിഡ്ഢിയെന്നു മുദ്രകുത്താന്‍ ആയിരുന്നല്ലോ താല്പര്യം..
എന്നിട്ടെന്തേ ഇപ്പോളൊരു മാറ്റം ?

വികസന വിരോധിയെന്നും അപരിഷ്കൃതനെന്നുമാണല്ലോ മുന്‍പ്  പറഞ്ഞത്.. ? 


ഓര്‍ക്കുന്നില്ലേ ? 


എന്നിട്ടെന്തേ നിന്ന് കിതക്കുന്നു ഇപ്പോള്‍.. .? 


കളികൂടുമ്പോളും അടി കൂടുമ്പോളും മാറ്റി നിര്‍ത്തിയിട്ടിപ്പോള്‍... കൂട്ടാവണം എന്നോ ?

എന്ത് പറ്റി അള്‍ഷിമെര്‍സ് പിടിപെട്ടുവോ താങ്കള്‍ക്കും?

പിന്നിലേക്കുള്ള സഞ്ചാരങ്ങളില്‍ ഓര്‍മ്മകളുടെ മിന്നലാട്ടങ്ങലുണ്ടാവില്ലെന്നാണോ ?

പിന്നിട്ട നിന്‍റെ  ജീവിതത്തിന്‍റെ  ഓര്‍മ്മയില്‍, മഴക്കാല രാവുകളില്‍ പൂമുഖപ്പടിയില്‍ ചമ്രം പടിഞ്ഞിരുന്നു വിദൂരതയില്‍ കണ്ണയച്ചു സ്വപ്നം കണ്ട അതേ അവിവേകിയായ മനുഷ്യന്‍ തന്നെ ഞാനിന്നും..!

നിന്‍റെ  കണ്ണുകള്‍ എന്തെ കലങ്ങുന്നു. ചുണ്ടുകള്‍ക്കെന്തേ വിറയല്‍ ?

മാറ്റങ്ങള്‍ക്കായി മാറാന്‍ ആജ്ഞാപിച്ചു നടന്നിട്ടിപ്പോള്‍ സ്വയം മാറാന്‍ കഴിയാതെ തളരുന്നുവോ?

അതോ മാറ്റങ്ങള്‍ക്കൊപ്പം മാറിയ മക്കള്‍ മാറ്റത്തിനായി താങ്കളെ മാറ്റി നിര്‍ത്തിയതിന്‍റെ  നോവോ?

മാറേണ്ടവര്‍ തന്നെ നാം . അനാവശ്യങ്ങള്‍ക്കായി അനിവാര്യതകളെ വെടിഞ്ഞല്ല, ആവശ്യങ്ങള്‍ക്കായി അനാവശ്യങ്ങളെ വെടിഞ്ഞ്.

Monday, September 10, 2012

ചാരെയണയുക നീ



നിന്നിൽ നിന്നെൻ സവിധമണയുവാൻ
ഒഴുകും നിളകളോട് പാത തേടുക നീ
അലിഞ്ഞു ചേരേണ്ട സഞ്ചാര പഥങ്ങള്
സ്പഷ്ടമായറിഞ്ഞവരാണവര്

നിന്നിൽ നിന്നും എന്നടുത്തെത്തുവാൻ
ദൂരമളക്കുന്ന തെന്നലുകളുണ്ടല്ലോ..
സ്വപ്നങ്ങളെ കഠിനപ്രയത്നങ്ങളാൽ
കീഴടക്കും സാഹസികരാണവര്

നമുക്കിടയിൽ തടസ്സമാവുന്നത്
ആകാശതാരകളോടാരായുക നീ
രാവിനും പകലിനും മറയാവുന്നത്
കണ്ടു ഖിന്നരായ് നിൽക്കയാണവര്

നമുക്കിടയിൽ കളഞ്ഞു പോയത്
പൂനിലാവറിയുന്നുണ്ടല്ലോ
രാവിനു പൊയ്പ്പോയതൊക്കെയും
തേടിയലഞ്ഞു നടക്കുകയാണത്..

അറിഞ്ഞ്, വീണ്ടും  അടുത്തറിഞ്ഞ്
അന്വേഷിച്ചെന്നിൽ വന്നണയുക നീ
പിന്നെയും അറിഞ്ഞുകൊണ്ടെന്നെ
പ്രണയിക്ക നീയെൻ സഖീ.

കൽ വഴികളിൽ കല്ലു കൊള്ളാതെ
മുൾവഴികളിൽ മുറിവു തട്ടാതെ
സൂര്യതാപത്തിൽ വാടിയുലയാതെ
ചാരെ വന്നു ചേർന്നു നിൽക്ക നീ

നിൻ പദസ്വനം കാതോർത്ത്
 ഞാനിന്നിവിടെയീ പുഴവക്കിൽ.
ഓടിയണയുക നീയെൻ മുന്നിൽ
കടലുകാണാനൊരു ബാല്യവുമായ്.